ഉത്തരകൊറിയ യുദ്ധത്തെ എതിർക്കുന്ന രാജ്യമെന്നു കിം ജോങ് ഉന്നിന്റെ സഹോദരി
ദക്ഷിണ കൊറിയ തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ആണവ ആയുധങ്ങളുപയോഗിച്ച് തിരിച്ചടിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യുദ്ധത്തെ എതിര്‍ക്കുന്ന രാജ്യമാണ് തങ്ങളെന്ന് ഉത്തരകൊറിയന്‍ സ്വേച്ഛാധിപതി കിം ജോംഗ് ഉന്നിന്റെ സഹോദരി കിം യൊ ജോംഗ്.എന്നാല്‍ ദക്ഷിണ കൊറിയ തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ആണവ ആയുധങ്ങളുപയോഗിച്ച് തിരിച്ചടിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉത്തരകൊറിയയ്ക്ക് എതിരായ ആക്രമണങ്ങളെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് ദക്ഷിണ കൊറിയയന്‍ പ്രതിരോധ മന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു അവര്‍.
ഉത്തരകൊറിയയിലെ ഏത് ലക്ഷ്യത്തെയും കൃത്യമായി ആക്രമിക്കാന്‍ കഴിവുള്ള മെച്ചപ്പെട്ട ഫയറിംഗ് റെയിഞ്ചും ശക്തിയുള്ളതുമായ വിവിധതരം മിസൈലുകളും തങ്ങളുടെ പക്കലുണ്ടെന്ന് ദക്ഷിണ കൊറിയന്‍ പ്രതിരോധ സഹമന്ത്രി സുഹ് വൂക്ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെ ശക്തമായ ഭാഷയിലാണ് കിം യൊ ജോംഗ് മറുപടി നല്‍കിയതെന്ന് വാര്‍ത്താ ഏജന്‍സിയായ കൊറിയന്‍ സെന്‍്ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.ഉത്തരകൊറിയ ഈ വര്‍ഷം കൂടുതല്‍ ശക്തിയുള്ള മിസൈലുകള്‍ പരീക്ഷിച്ചിരുന്നു. ആണവായുധ പരീക്ഷണം പുനരാരംഭിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് സോളിലെയും വാഷിംഗ്ടണിലെയും ഉദ്യോഗസ്ഥര്‍ക്ക് ആശങ്കയുണ്ട്.
മുന്‍കരുതല്‍ ആക്രമണം പോലെ ഏതെങ്കിലും തരത്തിലുള്ള സൈനിക നടപടിയിലേക്ക് ദക്ഷിണ കൊറിയ കടന്നാല്‍ സിയോളിനെയും മറ്റ് നഗരങ്ങളെയും തകര്‍ക്കും. ഉത്തരകൊറിയയുടെ തലസ്ഥാനം പ്യോംഗ്യാംഗ് യുദ്ധത്തെ എതിര്‍ക്കുന്നു. യുദ്ധം രണ്ടു രാജ്യങ്ങളെയും നശിപ്പിക്കും. തങ്ങള്‍ ദക്ഷിണ കൊറിയയെ പ്രധാന ശത്രുവായി കാണുന്നില്ല. അവര്‍ സൈനിക നടപടി എടുക്കാത്തിടത്തോളം കാലം ഉത്തരകൊറിയ അവരെ ശത്രുക്കളായി കണക്കാക്കില്ല. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള ആക്രമണത്തിന് അവര്‍ മുതിര്‍ന്നാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്നും കിം യൊ ജോംഗ് മുന്നറിയിപ്പ് നല്കി